ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഗാന്ധി കൈപ്പറ്റിയത് 1.40 കോടി രൂപ

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും മത്സരിക്കുന്നതിന് രാഹുല്‍ ഗാന്ധി പാര്‍ട്ടി ഫണ്ടില്‍ നിന്നും, ഓരോ മണ്ഡലത്തിലും 70 ലക്ഷം രൂപ വീതം 1.40 കോടി രൂപ കൈപ്പറ്റി. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കോണ്‍ഗ്രസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി ഫണ്ടില്‍ നിന്ന് 87 ലക്ഷം രൂപ കൈപ്പറ്റിയ വിക്രമാദിത്യ സിംഗാണ് ഉയര്‍ന്ന തുക നേടിയ സ്ഥാനാര്‍ത്ഥി. എന്നാല്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി സീറ്റില്‍ നിന്ന് BJP സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിനാട് അദ്ദേഹം പരാജയപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ BJPക്ക് തിരിച്ചടിയായത് അമിത ആത്മവിശ്വാസമാണെന്ന് യോഗി ആദിത്യനാഥ്

അമിത ആത്മവിശ്വാസമാണ് സംസ്ഥാനത്തെ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ BJPയുടെ പ്രതീക്ഷകളെ വ്രണപ്പെടുത്തിയതെന്നും ആഗ്രഹിച്ച വിജയം നേടുന്നതില്‍ നിന്ന് അത് തടഞ്ഞെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ലഖ്‌നൗവിലെ റാം മനോഹര്‍ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ ഭീംറാവു അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന BJP സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.Read More

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാൻ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സമിതി രൂപീകരിച്ചു

ഡൽഹി, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുണ്ടായ പരാജയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് ഹൈക്കമാന്‍ഡ് സമിതി രൂപീകരിച്ചത്. പാര്‍ട്ടി അധികാരത്തിലിരിക്കുന്ന തെലങ്കാന, കർണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിൽ നേരിട്ട തിരിച്ചടി കോണ്‍ഗ്രസ് ഗൗരവമായാണ് കാണുന്നത്. ഗൗരവ് ഗൊഗൊയ്, മധുസൂധന്‍ മിസ്ത്രി, ഹൈബി ഈഡന്‍ എന്നിവർക്കാണ് കർണാടകയുടെ ചുമതല. പി.ജെ. കുര്യന്‍, പര്‍ഗത് സിങ്, റക്കിബുള്‍ ഹുസൈന്‍ എന്നിവര്‍ അടങ്ങുന്ന സമിതിക്കാണ് തെലങ്കാനയുടെ ചുമതല. ജഘ പുനിയ, രജനി പട്ടീൽ എന്നിവർ ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെയും പരാജയം പരിശോധിക്കും.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം നിരാശാജനകം: സീതാറാം യെച്ചൂരി

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് CPI(M) ന്റെ പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് CPI(M) ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകമെന്നും പാർട്ടിക്കുണ്ടായ തിരിച്ചടി ഗൗരവമായി പരിശോധിക്കണമെന്നും ദേശീയ തലത്തിലെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിൽ പരാമർശിച്ചു. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചു.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണം; പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ത്ഥിച്ചതായി കോണ്‍ഗ്രസ് നേതാവും ആലപ്പുഴ MPയുമായ കെ.സി. വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രവര്‍ത്തനങ്ങളെയും സമിതി പ്രശംസിച്ചു. അതേസമയം രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയില്‍ എംപിയായി തുടരുമെന്നുമാണ് റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പ് വിലയിരുത്തല്‍; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആരംഭിച്ചു

ഡല്‍ഹിയില്‍ നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെയുളള നിരവധി നേതാക്കളാണ് പങ്കെടുക്കുന്നത്. പാര്‍ട്ടിയുടെ പ്രകടനം വിശകലനം ചെയ്യാനും സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കാനുമാണ് യോഗം ലക്ഷ്യമിടുന്നത്. അതേസമയം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരും രാജ്യസഭാംഗങ്ങളും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് വൈകിട്ട് 5:30ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ NDA സഖ്യം വിജയച്ചതിനാൽ അടുത്ത കേന്ദ്രസർക്കാർ രൂപീകരിക്കുന്നതിന് NDA സഖ്യത്തിൻ്റെ നേതാവെന്ന നിലയിൽ നരേന്ദ്ര മോദിയെ രാഷ്ട്രപതി ദ്രൗപതി മുർമു ക്ഷണിച്ചു. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പുതിയ മന്ത്രിസഭയിലെ അംഗങ്ങളും മോദിയും സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് നടന്ന NDA പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞടുത്തതിന് പിന്നാലെ മോദി രാഷ്ട്രപതി ഭവനിലെത്തി രാഷ്‌ട്രപതിയെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു. തുടർന്നാണ് സർക്കാർ രൂപീകരിക്കുന്നതിനായി മോദിയെ രാഷ്‌ട്രപതി ക്ഷണിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം; CPM സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടാകും. കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കുമ്പോള്‍ പകരം മന്ത്രി വേണമോ അതോ മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കണമോ എന്നത് സംബന്ധിച്ച ചര്‍ച്ചയും നടന്നേക്കും. രാജ്യസഭാ സീറ്റിന് ഘടകക്ഷികള്‍ ഉന്നയിച്ച അവകാശവാദത്തിലും നേതൃതല തീരുമാനം ഇന്ന് ഉണ്ടാകും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 100 സീറ്റ് തികച്ചു

മഹാരാഷ്ട്രയിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച വിശാൽ പാട്ടീൽ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസിന് ലോക്സഭയിൽ 100 സീറ്റ് തികയ്ക്കാനായത്. മഹാരാഷ്ട്രയിലെ സാംഗ്ലി മണ്ഡലത്തിൽ നിന്നാണ് വിശാൽ വിജയിച്ചത്. ഡൽഹിയിലെത്തി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ച് പിന്തുണ അറിയിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ സഖ്യത്തിന്റെ അംഗസംഖ്യ 234 ആയി.

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ജൂൺ 9ന്

തുടർച്ചയായ മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഞായറാഴ്ച (ജൂൺ 9) സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. സർക്കാർ രൂപീകരണത്തിൻ്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി NDA കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് തുടങ്ങി നിരവധി വിദേശ നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.